പൊൻകുന്നം: പൊൻകുന്നം ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ചിറക്കടവ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ട്രാഫിക് പരിഷ്കരണ നടപടികൾ തുടങ്ങി. നിലവിൽ ബസ് സ്റ്റോപ്പുകളുടെ ക്രമീകരണം, വഴിയോര പാർക്കിംഗ് നിയന്ത്രണം, വഴിയോരക്കച്ചവട നിയന്ത്രണം എന്നിവയാണ് നടപ്പായത്. ആവശ്യമായ ബോർഡുകൾ പഞ്ചായത്തിന്റെ ഉത്തരവാദിത്വത്തിൽ സ്ഥാപിച്ചു.
ഇനി വേണ്ടത് ദേശീയപാത വിഭാഗത്തിന്റെ ഇടപെടലാണ്. ദേശീയപാതയും പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയും സംഗമിക്കുന്ന പൊൻകുന്നം ട്രാഫിക് കവലയിലാണ് കൂടുതൽ ക്രമീകരണം വേണ്ടത്.
എന്നാൽ ഇത് നടപ്പാക്കേണ്ടത് ദേശീയപാത വിഭാഗമാണ്. വാഹനങ്ങൾ ദേശീയപാതയിലൂടെ കാഞ്ഞിരപ്പള്ളി റൂട്ടിലേക്കും സിവിൽ സ്റ്റേഷന് എതിർവശത്തുള്ള പൊൻകുന്നം-പുനലൂർ റോഡിലേക്കും തിരിഞ്ഞുപോകുന്നതിനിടെ മറ്റ് വാഹനങ്ങൾ കുരുങ്ങുന്നുണ്ട്.
പൊൻകുന്നം-പുനലൂർ ഹൈവേയിൽ വരുന്ന വാഹനങ്ങൾ അരകിലോമീറ്ററിലേറെ കയറ്റം കയറി വന്നാണ് പൊൻകുന്നം പട്ടണത്തിൽ ദേശീയപാതയിൽ കയറേണ്ടത്. കയറ്റം കയറിയെത്തുന്ന വാഹനങ്ങൾ പലപ്പോഴും നിരയായി കിടക്കേണ്ടി വരുന്നുണ്ട്. ഭാരവാഹനങ്ങൾ ഉൾപ്പെടെയുള്ളവ കോട്ടയം ഭാഗത്തേക്കും കാഞ്ഞിരപ്പള്ളി ഭാഗത്തേക്കും തിരിയുന്നതിനിടെ ദേശീയപാതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ കുരുക്കിൽ പെടും. ഇതിനിടയിൽ തൊട്ടടുത്തുള്ള സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് ബസുകൾ ഇറങ്ങിവരുന്നതും പ്രശ്നമാകുന്നുണ്ട്.
ഓരോ ദിശയിലേക്കുമുള്ള വാഹനങ്ങൾ കടന്നുപോകാനുള്ള ലൈനുകൾ സ്ഥാപിച്ചാലേ പ്രശ്ന പരിഹാരമാകൂ. ഇത് ചെയ്യേണ്ടത് ദേശീയപാതാ വിഭാഗമാണ്. പഞ്ചായത്ത് ഇവരുമായി ബന്ധപ്പെട്ട് നടപടികൾക്ക് ശ്രമിക്കുന്നുണ്ട്.